ഫുജി പർവത നിരക്കടുത്തായി മുപ്പത് സ്‌ക്വോയർ കിലോമീറ്റർ വ്യാപിച്ചു കിടക്കുന്ന കൊടും കാടാണ് ഓക്കിഗഹാര. വള്ളിപ്പടർപ്പും തിങ്ങി നിറഞ്ഞ കൂറ്റൻ മരങ്ങളും ഗുഹകളും നിറഞ്ഞ ഇവിടെ ആയിരക്കണക്കിന് ആളുകൾ ആത്മഹത്യ ചെയ്തിട്ടുള്ളത് കൊണ്ടാണ് ഈ വനത്തിനു ആത്മഹത്യാ വനം എന്ന് പേര് വന്നത്.
സാഹസിക സഞ്ചാരികളുടെയും പ്രേതാന്വേഷികളുടെയും ഇഷ്ട സ്ഥലം കൂടിയാണ് ഇവിടം. ആത്മാക്കളിലും പ്രേതത്തിലുമൊന്നും വിശ്വാസമില്ലാത്ത പലരും ഈ വനത്തിലെത്തിയിട്ട് തിരികെവന്നിട്ടില്ല എന്നും പറയപ്പെടുന്നു.
ഒരിക്കൽ ജപ്പാൻ ഗവണ്മെന്റ് തന്നെ മുൻകൈ എടുത്ത് ഇവിടെ ആത്മഹത്യ ചെയ്യുന്നത് തടയുന്നതിനായി കുറച്ചു പോലീസ്‌കാരെ നിയോഗിക്കുകയും അവരിൽ ചില പോലീസുകാർ തന്നെ വനത്തിനുള്ളിൽ പ്രവേശിച്ചു ആത്മഹത്യ ചെയ്തതായും പറയപ്പെടുന്നു.
വെളിച്ചം പോലും ഉള്ളിലേക്ക് വരാൻ മടിക്കുന്ന ഈ കാട്ടിൽ മൊബൈലിന്റെ സിഗ്നലോ ഒന്നും തന്നെ ലഭ്യമല്ല. എന്തിനു ഏറെ പറയുന്നു ദിശ അറിയാൻ ഉപയോഗിക്കുന്ന വടക്കുനോക്കി യന്ത്രത്തിനുപോലും പലപ്പോളും ദിശ തെറ്റുന്നു എന്നത് ഈ വനത്തിനുള്ളിലെ കഥകളിലുള്ളതാണ്.
ഈ വനത്തിലേക്കുള്ള പല പ്രവേശനങ്ങളും പോലീസ് അടച്ചിട്ടുണ്ടെങ്കിലും ആത്മഹത്യ ചെയ്യേണ്ടവർ വഴികളുണ്ടാക്കി എത്തുന്നു. ഈ വനത്തിൽ പല ഇടങ്ങളിലും ആത്മഹത്യാ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇവിടെ ആത്മഹത്യ ചെയ്യാൻ എത്തുന്നവരുടെ എണ്ണമൊന്നും കുറഞ്ഞിട്ടില്ല എന്ന് തന്നെയാണ് കരുതപ്പെടുന്നത്.
ആത്മാക്കളും അദൃശ്യശക്തികളുമാണ് ഇവിടെയെത്തുന്നവരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്നത് എന്നാണ് പലരുടെയും വിശ്വാസം.

